പാലാ: നഗരസഭ 26ാം വാർഡിലെ ഉയർന്ന പ്രദേശങ്ങളിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി നടപ്പാക്കുന്ന പുത്തൻപള്ളിക്കുന്ന് കുടിവെള്ള പദ്ധതിയുടെ നിർമ്മാണോൽഘാടനം മാണി സി കാപ്പൻ എംഎൽഎ നിർവ്വഹിച്ചു. സമ്മേളനത്തിൽ വാർഡ് കൗൺസിലർ റോയി ഫ്രാൻസീസ് അധ്യക്ഷത വഹിച്ചു.

നഗരസഭാ ചെയർപേഴ്സൺ മേരി ഡൊമിനിക്, വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ, ബിനു പുളിയ്ക്കക്കണ്ടം, ജോസുകുട്ടി പൂവേലിൽ, എം പി കൃഷ്ണൻനായർ, ജോസുകുട്ടി പൂവേലിൽ, സിബി ചിറ്റേട്ട്, സിജി പ്രസാദ് എന്നിവർ പങ്കെടുത്തു.


ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപാ ചിലവിൽ വാർഡിലെ മുണ്ടുപാലം, പുത്തൻപള്ളിക്കുന്ന്, വെള്ളാപ്പാട് പ്രദേശങ്ങളിലെ നൂറ്റമ്പതോളം കുടുംബങ്ങൾക്ക് ഹൗസ് കണക്ഷനോട് കൂടിയാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ മാർച്ചിൽ ഭരണാനുമതി ലഭിച്ചുവെങ്കിലും കോവിഡ് നിയന്ത്രണങ്ങളാണ് നിർമ്മാണപ്രവർത്തനങ്ങൾ വൈകാൻ കാരണം.

മുണ്ടുപാലം ചിറ്റേട്ട് സിബി സൗജന്യമായി നൽകിയ ഭൂമിയിൽ കിണറും പമ്പ് ഹൗസും സ്ഥാപിച്ച് പുത്തൻപള്ളിക്കുന്ന് കുരിശുംമൂട്ടിൽ കുടുംബക്കാർ സൗജന്യമായി നൽകിയ സ്ഥലത്ത് വാട്ടർ ടാങ്കും സ്ഥാപിച്ചാണ് പദ്ധതി.  


വേനൽ ശക്തമാകുന്നതിന് മുൻപ് പൂർത്തീകരിച്ച് കുടിവെള്ള വിതരണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വാർഡ് കൗൺസിലർ റോയി ഫ്രാൻസീസ് അറിയിച്ചു.